ഡബ്ലിന്‍ സുരക്ഷാ പ്രശ്നങ്ങള്‍: സര്‍ക്കാരും മന്ത്രിയും യാഥാര്‍ത്ഥ്യം അംഗീകരിക്കണമെന്ന് പ്രതിപക്ഷം

Published on 28 August 2025 at 20:59

ഡബ്ലിന്‍: തലസ്ഥാന നഗരത്തില്‍ സുരക്ഷാ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം സര്‍ക്കാരും ജസ്റ്റിസ് മന്ത്രിയും അംഗീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡ് ആവശ്യപ്പെട്ടു.കഴിഞ്ഞയാഴ്ച ജസ്റ്റിസ് മന്ത്രി ജിം ഒ’കല്ലഗന്‍ “ഡബ്ലിന്‍ സുരക്ഷിതമാണെന്നും, രാത്രിയും പകലും ഭേദമില്ലാതെ എപ്പോഴും സുരക്ഷിതമായി സഞ്ചരിക്കാവുന്ന നഗരമാണെന്നും” പറഞ്ഞത് വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷം മന്ത്രി നേരെ രംഗത്തുവന്നത്.

“ഡബ്ലിനില്‍ അക്രമാസക്തമായ പുതിയ രീതികള്‍ ഉയര്‍ന്നുവരികയാണ്. കഴിഞ്ഞ വര്‍ഷങ്ങളായി നഗരത്തിലെ ചില പ്രദേശങ്ങള്‍ സുരക്ഷിതമല്ലാത്തവയായി മാറിയിട്ടുണ്ട്. നിരവധി ആക്രമണങ്ങളും കത്തിക്കുത്തുകളും നടന്നിട്ടുണ്ട്. പൊതുഗതാഗതത്തിനുള്ളിലും അക്രമസംഭവങ്ങള്‍ നടക്കുന്നുണ്ട്. ഈ യാഥാര്‍ത്ഥ്യം മന്ത്രി അംഗീകരിക്കാതെ പോകുന്നത് ഉത്തരവാദിത്വം ഒഴിവാക്കുന്നതിന് തുല്യമാണെന്ന്” മേരി ലൂ പറഞ്ഞു.

പുതിയ ഗാര്‍ഡ കമ്മീഷണര്‍ ജസ്റ്റിന്‍ കെല്ലി കമ്മ്യൂണിറ്റി സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ടെന്നും, ഡബ്ലിന്‍ സിറ്റി സെന്ററില്‍ പ്രത്യേക സുരക്ഷാ വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. “കൂടുതല്‍ ഗാര്‍ഡകളെ നിയോഗിക്കുന്നതാണ് നിലവിലെ സാഹചര്യം നേരിടാന്‍ പ്രായോഗിക മാര്‍ഗം” എന്നും അവര്‍ അഭിപ്രായപ്പെട്ടു.

സിന്‍ ഫെയ്ന്‍ നേതാവിനൊപ്പം, സോഷ്യല്‍ ഡെമോക്രാറ്റ്‌സ് ടി.ഡി ഗാരി ഗാനോണ്‍യും മന്ത്രിയുടെ പ്രസ്താവനയെ ശക്തമായി വിമര്‍ശിച്ചു. “ഡബ്ലിന്‍ നഗരത്തിലെ ജനങ്ങളുടെ യാഥാര്‍ത്ഥ്യജീവിതത്തില്‍ നിന്ന് മന്ത്രി പൂര്‍ണമായും അകന്നു നില്‍ക്കുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സമീപകാലത്ത് ഇന്ത്യക്കാരെ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളുടെ പരമ്പരയാണ് തലസ്ഥാനത്തെ സുരക്ഷാ ചര്‍ച്ചകള്‍ വീണ്ടും ശക്തമാക്കിയത്. ആക്രമണങ്ങളെ തുടര്‍ന്ന് ഇന്ത്യാ ദിനാഘോഷങ്ങള്‍ റദ്ദാക്കിയതോടൊപ്പം ഡബ്ലിനില്‍ വ്യാപക പ്രതിഷേധങ്ങളും നടന്നിരുന്നു.

അതേസമയം, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തലസ്ഥാനത്ത് ആക്രമണങ്ങള്‍ കുറവായിട്ടുണ്ടെന്നാണ് ജസ്റ്റിസ് മന്ത്രിയുടെ നിലപാട്.


Add comment

Comments

There are no comments yet.