ബെൽഫാസ്റ്റ്, ജൂൺ 14: അഭയാർഥിയെ കുറ്റപ്പെടുത്തി നടന്ന ക്രൂര കുത്തേറ്റ സംഭവത്തിന് പിന്നാലെ വടക്കൻ അയർലണ്ടിൽ ഉണ്ടായ കുടിയേറ്റവിരുദ്ധ അക്രമങ്ങൾക്കെതിരെ ശനിയാഴ്ച ബെൽഫാസ്റ്റിൽ ആയിരക്കണക്കിന് ആളുകൾ പ്രതിഷേധ റാലിയിൽ പങ്കെടുത്തു.ഈ ആഴ്ചയുടെ തുടക്കത്തിൽ നടന്ന കുത്തേറ്റ ആക്രമണത്തിൽ ഒരാളുടെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സുഡാനിൽ നിന്നുള്ള 30-കാരനെ പൊലീസ് അറസ്റ്റ് ചെയ്ത് കൊലപാതകശ്രമക്കുറ്റം ചുമത്തിയതിനെ തുടർന്ന് വടക്കൻ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി രാത്രികളായി അക്രമസംഭവങ്ങൾ അരങ്ങേറി.മുഖംമൂടി ധരിച്ച സംഘങ്ങൾ കുടിയേറ്റക്കാർ താമസിക്കുന്നതായി കരുതിയ വീടുകൾക്ക് തീയിട്ടു. നിരവധി കാറുകളും ഒരു ബസും കത്തിക്കുകയും പൊലീസിന് നേരെ ഇഷ്ടികകളും കുപ്പികളും പെട്രോൾ ബോംബുകളും എറിയുകയും ചെയ്തു. സംഭവങ്ങളിൽ 24-ലധികം പേർ ഭവനരഹിതരാകുകയും 12 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ ആക്രമണങ്ങളെ അധികൃതർ “ഗുണ്ടായിസം” എന്ന് വിശേഷിപ്പിച്ചു.ബെൽഫാസ്റ്റ് സിറ്റി ഹാളിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത എലൈൻ ക്രോറി പറഞ്ഞു: “വെള്ളക്കാരനോ പ്രാദേശികനോ അല്ലാത്ത ഒരാൾ കുറ്റകൃത്യം ചെയ്താൽ മാത്രം മതിയാകും; വംശീയതയുടെ തീ വീണ്ടും ആളിക്കത്തുന്നു.”“പ്രശ്നം വംശമല്ല, അക്രമവും തിന്മയുമാണ്”, “നിങ്ങളുടെ വംശീയത ദേശസ്നേഹമല്ല”, “മുൻവിധിയല്ല, മനുഷ്യരെ സംരക്ഷിക്കൂ” എന്നീ സന്ദേശങ്ങളുള്ള പ്ലക്കാർഡുകളുമായാണ് പ്രതിഷേധക്കാർ എത്തിയത്.അന്ന് തന്നെ സിറ്റി ഹാളിൽ വിവാഹിതരായ കാര ബെല്ലും മാത്യു റിച്ചാർഡ്സണും ചടങ്ങുകൾക്ക് ശേഷം പ്രതിഷേധത്തിൽ പങ്കുചേർന്നു. ആഴ്ചയുടെ തുടക്കത്തിൽ കണ്ട അക്രമസംഭവങ്ങൾക്കുശേഷം സമാധാനപരമായ റാലിയിൽ പങ്കെടുക്കാനായത് സന്തോഷകരമായ യാദൃശ്ചികതയാണെന്ന് ഇരുവരും പറഞ്ഞു.“ഇന്ന് പോലുള്ള സംഭവങ്ങൾ ബെൽഫാസ്റ്റിലെ ജനങ്ങളുടെ യഥാർത്ഥ മനോഭാവം ഇതല്ലെന്ന് തെളിയിക്കുന്നു,” ബെൽ പറഞ്ഞു. “മനുഷ്യരാശിയുടെ ഏറ്റവും മോശം മുഖവും ഏറ്റവും നല്ല മുഖവും ഒരേ ആഴ്ചയിൽ ബെൽഫാസ്റ്റ് കണ്ടു,” അവർ കൂട്ടിച്ചേർത്തു.സർക്കാർ അധികൃതരും ആക്രമണത്തിനിരയായ വ്യക്തിയുടെ കുടുംബവും സമാധാനം പാലിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നെങ്കിലും, യുണൈറ്റഡ് കിംഗ്ഡത്തിലെ വിവിധ പ്രദേശങ്ങളിൽ നടന്ന പ്രതിഷേധങ്ങൾക്ക് തീവ്ര വലതുപക്ഷ, കുടിയേറ്റവിരുദ്ധ വിഭാഗങ്ങൾ പ്രചോദനം നൽകിയെന്നാണ് ആരോപണം.
സ്കോട്ട്‌ലൻഡിലെ ഗ്ലാസ്ഗോയിലും ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു പള്ളിയിലെ വിശ്വാസികൾ ഭീതിയോടെ സുരക്ഷയ്ക്കായി അകത്ത് തന്നെ തുടരേണ്ടിവന്നതായി പൊലീസ് അറിയിച്ചു.അതേസമയം, ശനിയാഴ്ച ഗ്ലാസ്ഗോയിൽ വംശീയത വിരുദ്ധ സംഘടനയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് ആളുകൾ “തീവ്ര വലതുപക്ഷത്തിനെതിരെ നിലകൊള്ളാൻ” തെരുവിലിറങ്ങി.പ്രതിഷേധക്കാരെ നേരിടാൻ എത്തിയ ചെറിയൊരു വിഭാഗത്തിലെ ചിലർ നാസി അഭിവാദ്യം അനുകരിക്കുകയും മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഇതിന് മറുപടിയായി വംശീയത വിരുദ്ധ പ്രതിഷേധക്കാർ “നാസി ചിന്താഗതിക്കാർ നമ്മുടെ തെരുവുകളിൽ നിന്ന് പുറത്തുപോകണം” എന്ന് മുദ്രാവാക്യം മുഴക്കി.
Add comment
Comments